കൊട്ടിയം: ശുദ്ധമായ കൃഷിയുടെ പരിശുദ്ധിയിൽ മൂടപ്പെട്ടു കൊട്ടിയം ഹോളിക്രോസ് കോൺവന്റു വക കൃഷിയിടം. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയുടെ കാന്പസിൽ കോൺവന്റ് വക കൃഷിയിടം നിശബ്ദതയിൽ മുങ്ങികിടക്കുകയാണ്. എട്ട് ഏക്കർ ഭൂമിയിൽ പറുദീസ പോലെ പച്ചപ്പിൽ മൂടിപ്പുതച്ചുകിടക്കുന്നു. പശുഫാം പോലും നിശബ്ദതയെ കീറിമുറിക്കുന്നില്ല. അത്രമാത്രം നിശബ്ദതയാണ് ഈ ഭൂമിലുള്ളത
സൊസൈറ്റി ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ക്രോസിലെ സന്യസ്തരാണ് ഈ കൃഷിഭൂമിയിൽ പൊന്നുവിളയിക്കുന്നത്. ഇതുവരെ ചാർജ് വഹിച്ചിരുന്ന സിസ്റ്റർ പെട്രീനയ്ക്കുപിന്നാലെ സിസ്റ്റർ മേരിസെബാസ്റ്റ്യനാണ് ഈ തോട്ടത്തെ പരിപാലിക്കുന്നതിന്റെ ചുമതല. ഇടുക്കി സ്വദേശിയായ സിസ്റ്റർ മേരിസെബാസ്റ്റ്യനു കൃഷിയെകുറിച്ചു പഠിപ്പിക്കേണ്ടതില്ല. പച്ചപ്പു കണ്ടും കൃഷിയുടെ ഗുണമറിഞ്ഞു ശുദ്ധമണ്ണിൽ ജനിച്ചുവളർന്ന അവരാണ് കൃഷിയിടത്തിന്റെ ചുമതലക്കാരി. ഇന്ന് എട്ട് ഏക്കർ ഭൂമിയിൽ അവരുടെ കരസ്പർശവും തലോടലും നിർദേശങ്ങളും എത്താറുണ്ട്. സുപ്പീരിയർ സിസ്റ്റർ ത്രെസിൽഡയുടെ പിന്തുണയും നിർദേശങ്ങളും കൃഷിയെ വിജയത്തിലേക്കു നയിക്കുന്നതിനുള്ള പ്രധാനകാരണവുമാണ്.
പൂന്തോട്ടം, തീറ്റപ്പൂല്ല്, വാഴത്തോട്ടം മ,തൽ ജാതിത്തോട്ടം, പശുഫാം കൂടാതെ പച്ചക്കറികളും ഇവിടെ ഒന്നിച്ചുചേർന്നു നിൽക്കുന്നു. തെങ്ങും മാവും പ്ലാവും പപ്പായയും ഇടകലർന്നുനിൽക്കുന്നു. തട്ടുതട്ടായി കൃഷിയിടങ്ങളെ വേർതിരിച്ചു വിളവെടുക്കാൻ കഴിയുന്നു. എല്ലാവിധ പച്ചക്കറികളും ഇവിടെ തഴച്ചുവളരുന്നുണ്ട്. പയറും വെണ്ടയും വഴുതനയും തക്കാളിയും ചീരയും പവായ്ക്കയും പടവലവും വളരുന്നു. ഇടവിളകളായി ചേന്പും ചേനയും കാച്ചിലും ചെറുകിഴങ്ങുവർഗങ്ങളും വളരുന്നു. ഒരു പൂന്തോട്ടം പോലെ മനോഹരമായിട്ടാണ് കൃഷിത്തോട്ടത്തെ ഒരുക്കിയിരിക്കുന്നു. മുരിങ്ങയ്ക്കയും ആവശ്യത്തിലധികം ഇവിടെ ലഭിക്കും. ഇതെല്ലാം കോൺവന്റിലേക്ക് എടുക്കുകയാണ് പതിവ്.
വാഴത്തോട്ടത്തിൽ ഏത്തവാഴയും ഞാലിപ്പൂവനും പൂവനും റോബോസ്റ്റായും വിളവെടുക്കാൻ പ്രായത്തിൽ നിൽക്കുന്നു. വാഴകൾ ഓരോ മൂന്നോ നാലോ വർഷത്തിലൊരിക്കൽ പിഴുതുമാറ്റുകയും പുതിയവ വീണ്ടും നടുകയും ചെയ്യുന്നതിനാൽ മണ്ണ് വാഴക്യഷിക്ക് അനുയോജ്യമായ രീതിയില്‍ മാറുന്നതിനു കാരണമാകുന്നു. ജാതിമരങ്ങളിൽനിന്നും വിളവെടുത്തു തുടങ്ങി. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ലഭിക്കുന്നതുകൊണ്ട് നല്ലവിളവ് ലഭിക്കുന്നുണ്ട്. മണ്ണില്‍ ധാരാളം ജൈവാംശവും നനയ്ക്കാന്‍ വേണ്ടത്ര വെള്ളവുമുള്ളതുകൊണ്ടു അതും ജാതി മരത്തിലേക്കു പ്രതിഫലിക്കുന്നുണ്ട്. അയൽവാസികളായ സ്ത്രീകളാണ് ജാതിക്ക പൊട്ടിക്കാനും ശേഖരിക്കാനും ജോലിയിൽഏർപ്പെട്ടിരിക്കുന്നു. വിളവെടുക്കുന്ന അന്‍പതു ജാതിമരങ്ങളുണ്ട്.
പശു ഫാം
30ഓളം ജേഴ്സി, എച്ച്എഫ് ഇനത്തിൽപ്പെട്ട പശുക്കൾകൊണ്ടു സന്പന്നമാണ് ഈ ഫാം. ശുദ്ധിയും വൃത്തിയിലും പശുഫാം മുന്നിലാണ്. അത്രമാത്രം ശ്രദ്ധയോടെയാണ് പശുപരിപാലനം നടക്കുന്നത്. തൊഴിലാളികളുണ്ടെങ്കിലും സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ കണ്ണും കാതും എല്ലായിടത്തും എത്തും. തീറ്റയും കുളിപ്പിരും ഒരു മുടക്കവുമില്ല. ഇതെല്ലാം ചെയ്യുന്നത് ഇതര സംസ്ഥാനത്തെ തൊഴിലാളികളാണെങ്കിലും അതിലെല്ലാം വളരെ ശ്രദ്ധ പുലർത്തുന്നുണ്ട്.
പശുക്കൾക്ക് ഏറ്റവും ആവശ്യമായ തീറ്റയ്ക്കായി രണ്ടേക്കർ ഭൂമിയിൽ തീറ്റപ്പൂൽകൃഷിനടത്തി വരുന്നു. തീറ്റയും കുടിയും പശുവിനു കുറയ്ക്കാറില്ല. പശുക്കളും പശുകിടാങ്ങളും കൊണ്ടു ഫാം സന്പന്നമാണ്. 120 ലിറ്റർ പാലാണ് കറന്നെടുക്കുന്നത്. കറക്കുന്നതിനു യന്ത്രമുണ്ടെങ്കിലും ഇതിവിടെ ഉപയോഗിക്കുന്നില്ല. പശുക്കൾക്ക് ആരോഗ്യപ്രശ്നമൊന്നും ഉണ്ടാകാതെയിരിക്കാനും കൂടിയാണിത്. പാൽ മുഴുവൻ കോൺവന്റിലേക്കും ഇവിടെയുള്ള മറ്റു സന്യസ്തസമൂഹങ്ങളിലേക്കുമാണ് എടുക്കുന്നത്. വിവിധ സെഷനിലായി 135 സന്യസ്തർഇവിടെയുണ്ട്. കൂടാതെ ജീവനക്കാരും മറ്റുള്ളവരും.
വിളകൾക്കു വേണ്ടതെല്ലാം വേണ്ട സമയത്ത്, വേണ്ടത്ര മാത്രം നൽകുന്ന കൃത്യതാക്കൃഷിയുടെ മന്ത്രമാണ് ഇവിടെ പയറ്റുന്നത്. അതിന്റെ ബലത്തിലാണ് ഓരോ ചെടികളും വളരുന്നത്. കൃഷിഭൂമി പാഴാക്കാതെ ഒരുസ്ഥലവും മണ്ണും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ ഉദാഹരണമാണ് ചെടികൾ വളർത്തുന്നതും കൃഷി ചെയ്യുന്നതും . തരിശിടാതെ വളമിട്ടു ജലസേചനം ചെയ്ത് കൃഷിയെ വളർത്തിയെടുത്തു സന്പന്നമാക്കുന്നു. ആന്തൂറിയവും ഓർക്കിഡും ഈ ഭൂമിയിൽ തഴച്ചുവളരുന്നു.ഇതിനായി ചെറിയൊരു നഴ്സറിതന്നെയുണ്ട്. കൂടാതെ വിവിധതരം പൂക്കൾക്കൊണ്ടും ഇലചെടികൾക്കൊണ്ടും വർണാഭമായി പരിലസിച്ചുനിൽക്കുകയാണ് പൂന്തോട്ടം.